News in detail
ചക്കുളത്തമ്മ പൊങ്കാല ഒക്ടോബർ 29-ന് |
ന്യൂ ഡൽഹി: രണ്ടു ദിവസം നീണ്ടു നിൽക്കുന്ന 21-ാമത് ചക്കുളത്തമ്മ പൊങ്കാല മഹോത്സവത്തിന് ഒക്ടോബർ 28 ശനിയാഴ്ച്ച രാവിലെ മയൂർ വിഹാർ ഫേസ് 3-ലെ എ-1 പാർക്കിൽ തിരി തെളിയും. 29 ഞായറാഴ്ച്ചയാണ് പൊങ്കാല. ചടങ്ങുകൾക്ക് ചക്കുളത്തു കാവ് ക്ഷേത്ര മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും. സ്ഥല ശുദ്ധി, ഗണപതി ഹോമം, ദീപാരാധന, ആത്മീയ പ്രഭാഷണം, ശനിദോഷ നിവാരണ പൂജ എന്നിയാണ് ആദ്യ ദിവസമായ ശനിയാഴ്ചത്തെ ചടങ്ങുകൾ. രണ്ടാം ദിവസം മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പൊങ്കാലയോട് അനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾ അരങ്ങേറും. ചക്കുളത്തുകാവ് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നിർവഹിക്കും. സാംസ്കാരിക സമ്മേളനം, രാധാകൃഷ്ണൻ നമ്പൂതിരിയുടെ അനുഗ്രഹ പ്രഭാഷണം, 2022-23 അധ്യയന വർഷത്തിൽ സയൻസ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ ശ്രേണികളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 12-ാം ക്ലാസിലെ 3 വിദ്യാർത്ഥികൾക്ക് ചക്കുളത്തമ്മ എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡുകളുടെ വിതരണം എന്നിവക്ക് ശേഷം ചക്കുളത്തു കാവിലെ പ്രശസ്തമായ വിളിച്ചു ചൊല്ലി പ്രാർത്ഥന നടക്കും. തുടർന്ന് ശ്രീകോവിലിൽനിന്നും കൊളുത്തുന്ന ദിവ്യാഗ്നി പണ്ടാര അടുപ്പിലേക്ക് പകരുന്നതോടെ ഭക്തജനങ്ങൾ അവരവരുടെ പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകരുമ്പോൾ പൊങ്കാലക്ക് ആരംഭമാവും. ബിജു ചെങ്ങന്നൂർ നയിക്കുന്ന നാദ തരംഗിണി ഓർക്കസ്ട്രാ, അവതരിപ്പിക്കുന്ന ഭക്തി ഗാന തരംഗിണി ക്ഷേത്രാങ്കണവും പരിസരവും ഭക്തിസാന്ദ്രമാക്കും. തിളച്ചു തൂവിയ പൊങ്കാലക്കളങ്ങളിൽ തിരുമേനിമാർ തീർത്ഥം തളിക്കും. വിദ്യകലാശം, മഹാകലാശം, പ്രസന്ന പൂജ, പറയിടൽ എന്നിവയും ഉണ്ടാവും. തുടർന്ന് അന്നദാനത്തോടെ ചടങ്ങുകൾക്ക് സമാപനമാകും. കൂടുതൽ വിവരങ്ങൾക്കും പൊങ്കാലയും മറ്റു വഴിപാടുകളും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുമായി 8130595922, 9810477949, 9650699114, 9818697285 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. |